മനീസാരംഗ്

-- മനീസാരംഗ്

Thursday, February 2, 2012

കുമാരസംഭവം

കല്ല്യാണം മറന്ന കുമാരന്‍
എന്ന വെറും കുമാരനെ നാട്ടുകാര്‍
ഒറ്റയാന്‍കുമാരാ എന്ന് വിളിച്ചു 
അന്നംതേടി പോണ്ടിയിലെത്തിയ 
ഒറ്റയാന്‍കുമാരനെ നോക്കി തമിഴന്‍
കുമാരന്‍ നായരേ എന്ന് നീട്ടി വിളിച്ചു

പിന്നെ, കുട്ടപ്പന്‍ മന്ത്രവാദിയുടെ
ഹോമങ്ങള്‍ക്കു കൈക്കാരനായ  
കുമാരന്‍നായര്‍ മന്ത്രംകുമാരനായി
അതുംകഴിഞ്ഞു ദേശത്തെ വേലയ്ക്കു
ദാരികന്‍ കെട്ടിയാടിയപ്പോ
മന്ത്രംകുമാരന് പരിണാമംസംഭവിച്ച്‌
ദാരികന്‍ കുമാരനായി

ആരുമില്ലാതിരുന്ന സുന്ദരിയ്ക്ക്
തുണയായ ദാരികന്‍കുമാരനെ
സുന്ദരിക്കുമാരാ എന്നുവിളിക്കാന്‍ നാട്ടാര്‍ക്ക്
ഒരു പ്രത്യയശാസ്ത്രപ്രതിസന്ധികളും തടസമായില്ല
പരിണാമങ്ങള്‍ പരിണമിക്കാനുള്ളതാണല്ലോ
കോവിലകം കാര്യസ്ഥനായ സുന്ദരികുമാരന്‍
പിന്നെ തമ്പ്രാന്‍ കുമാരനായി

അതുംകഴിഞ്ഞു മഴക്കാലത്ത്
കുടനന്നാക്കാനുണ്ടോ എന്നുവന്നപ്പോ
തമ്പ്രാന്‍കുമാരനിലെ സവര്‍ണ്ണബിംബം
ഉരിഞ്ഞുമാറ്റി കുടവടി കുമാരനാക്കി
പിന്നെ കുടവടികുമാരനെ നാട്ടുകാര്‍ കണ്ടത്
സൈക്കിള്‍യജ്ഞം കുമാരനായിട്ടാണ്

അവസാനം, തെങ്ങുകയറാന്‍ വന്ന
വാസുവിന്റെ തോളിലെ ഏണിയായി
സുന്ദരി കടന്നുപോയപ്പോ
പ്രാന്ത് വന്നു ഇരിക്കാതെ ഓടിനടന്ന കുമാരന്‍
പ്രാന്തന്‍കുമാരന്‍ എന്ന അവസാനത്തെ
വിളിപ്പേര് ആദ്യമായി അബോധത്തില്‍
സ്വീകരിക്കുകയും, പെരുമഴക്കാലത്ത്
ഒലിച്ചുപോയ വീടിന്റെ തറക്കൊലായില്‍ കിടന്നു
വിശന്നു വിശന്നു കരിഞ്ഞു മരിച്ചപ്പോ
ഒറ്റയാനും നായരും മന്ത്രവും ദാരികനും
സുന്ദരിയും തമ്പ്രാനും ഒക്കെയായിരുന്ന
കുമാരന്‍ വെറും കുമാരന്‍ പോലുമാല്ലാതായി

No comments:

Post a Comment