മനീസാരംഗ്

-- മനീസാരംഗ്

Tuesday, January 31, 2012

വെളുത്ത പല്ലികള്‍




















മരങ്ങളെ വേദനിപ്പിക്കുന്ന കാറ്റില്‍
മദിച്ച് പെയ്യാന്‍ വെമ്പിയ മഴ നാടുവിട്ടു
കവുങ്ങിന്‍ തലപ്പുകള്‍ മുട്ടി ഉരുമ്മി
നനയാത്ത ചുംബനങ്ങള്‍ കൈമാറി
അകത്തലച്ചു കയറിയ ഈറന്‍ കാറ്റ്
വിളക്കിലെ തിരിനാളം കൊണ്ടുപോയി
പാതാളത്തിലെ ആണ്‍ചീവീടുകള്‍
ഭൂമിപ്പുറത്തെത്തി സംഘവിലാപം തുടങ്ങി
പാതിയായ കിളിവീടുപേക്ഷിച്ചു
അന്നം കിട്ടാതെ മരംകൊത്തി യാത്രയായി
അടുക്കളയിലെക്കെത്തി നോക്കിയിരുന്ന
കാക്കകള്‍ അമര്‍ഷത്തോടെ കൂടണഞ്ഞു

ചേവലിടാന്‍ ഒറ്റക്കാലില്‍ നൃത്തം ചെയ്ത
പൂവങ്കോഴി മാനത്തേക്ക് നോക്കി പ്രതിഷേധിച്ചു
പുതുമണ്ണിന്റെ മദഗന്ധം നുണയാന്‍
മേക്കാച്ചിതവളകള്‍ വീട് വിട്ടിറങ്ങി
അമ്മിക്കല്ലില്‍ ഇണ ചര്‍ന്ന്കൊണ്ടിരുന്ന
ഒറ്റക്കാലന്‍ഒച്ചുകള്‍ തല ഉള്‍വലിച്ചു അപകര്‍ഷരായി

മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ഞാഞ്ഞൂലുകള്‍
ഭൂമിയുടെ വാതിലടച്ച് ഉറക്കത്തിലാണ്ടു
കുപ്പായമുരിഞ്ഞുകൊണ്ടിരുന്ന കറുമ്പന്‍ മൂര്‍ഖന്‍
വേദനക്കിടയിലും ആകാശത്തോട് പുഞ്ചിരിച്ചു
ഋതുഭേദം അറിയിക്കാന്‍ വന്ന മഞ്ഞത്തുമ്പികള്‍
ജനിമൃതിയുടെ ലാര്‍വകൂടില്‍ തിരിച്ചു കയറി
 
കാറ്റ്  അഷ്ടദിക്കുകളും നിറഞ്ഞാടുകയാണ്
തുലാവര്‍ഷപ്പകര്ച്ചയില്‍ ഇങ്ങനെയാണത്രേ
പക്ഷെ അവള്‍ക്കു അതൊരു സംഗീതമായി
അസ്ഥികള്‍ പൂക്കുന്ന നീല താഴ്വരയിലെ
അസ്വസ്ഥമായൊഴുകുന്ന പുഴയായവള്‍
അവസാന പേമാരിക്ക് കാതോര്‍ത്ത് നില്‍ക്കെ

ഉത്തരത്തില്‍ രണ്ടു വെളുത്ത പല്ലികള്‍
പോരിനൊരുങ്ങി   മുഖാമുഖം നില്‍ക്കുന്നു
അറ്റ് വീഴത്തപ്പെട്ട് പിടയ്ക്കുന്ന ഒരു വാല്‍
ഏതു നിമിഷവും അവളുടെ കണ്ണിലലിയുമെന്ന് 
ഇമയനക്കങ്ങളില്ലാതെ ധ്യാനത്തിലെന്നപോല്‍
അവളും,വാലുകള്‍ ഇളക്കി വെളുത്തപല്ലികളും

ഇതൊരു യുദ്ധപ്രഖ്യാപനമല്ലെന്നും
സുരതാനുരാഗത്തിന്റെ ആദ്യസന്ദേശമാണെന്നു
തിരിച്ചറിയുമ്പോഴേക്കും വെളുത്ത പല്ലികള്‍
അവളുടെ നനുത്ത ചുവന്ന കൈവെള്ളയില്‍
പിടഞ്ഞുവീണ്‌ അധരസുരതം തുടങ്ങിയിരുന്നു
കൈവെള്ളയില്‍ നിന്നു പനിചൂട് ഉടല്‍നിറഞ്ഞു

പിന്നെയൊരു തേരോട്ടമായിരുന്നു
ഇപ്പോള്‍ തേരിനു മുന്നിലെ കുതിര അവളാണ്
പുറത്തു കാറ്റ് വധിച്ച മരങ്ങളുടെ അന്ത്യവിലാപങ്ങള്‍
നാടുവിട്ടുപോയ കരിമേഖങ്ങള്‍ ഉള്ഭയത്തോടെ
പതിയെ തിരികെ വന്നിട്ടുണ്ടാകണം
മഴപ്പാറ്റകളുടെ അന്ത്യ വെളിച്ചപ്രയാണങ്ങള്‍

ആണ്‍പല്ലിയുടെ ഫാസിസ്റ്റ് അധിനിവേശം
ഇരയാക്കപ്പെട്ടവളുടെ ചെറുത്തുനില്‍പ്പ്
ഇപ്പോള്‍ ഒരു കരിയിലയായി  പൊങ്ങിപ്പറന്ന്
കരിമേഘങ്ങള്‍ക്കിടയിലേക്ക് സമാധിയാകാന്‍  
അവള്‍ വെളുത്തവരുടെ പുനര്‍ജനി കുടിച്ച് 
കടല്‍ കടന്ന വെന്മേഘങ്ങള്‍ക്ക് ചുംബനം നല്‍കി

പക്ഷെ എവിടെ അവര്‍
അവസാനത്തെ അത്താഴത്തിനു വിരുന്നൊരുക്കി
എന്നേ പ്രലോഭനത്തിന്റെ മലകയറ്റിയ
വെളുത്ത പല്ലികള്‍ ..?  

No comments:

Post a Comment