മനീസാരംഗ്

-- മനീസാരംഗ്

Tuesday, January 31, 2012

ചുകന്ന കുപ്പായങ്ങള്‍



















എന്‍റെ പരന്ന ഭൂമിക്കു ചുറ്റിലും
പുരുഷാരമുഖരിതം പൊഴിക്കുന്ന
വെണ്‍പ്രകാശവര്‍ഷണമാണ്

കാണാത്ത സൌഹൃദത്തിന്റെ
വാടാത്ത ഇലഞ്ഞിപ്പൂ മണമുള്ള
നിറഞ്ഞൊഴുകുന്ന സന്ധ്യകളാണ്

കുറിഞ്ഞിലപക്ഷിയുടെ മണംപേറി
നനുനനുത്ത തണുപ്പില്‍ വിടര്‍ന്നു
ചിരിച്ചുതൊട്ടുണര്‍ത്തുന്ന പുലരികളാണ്

കാട്ടുതേനില്‍ കന്മദം ചാലിച്ചെടുത്ത
ഉന്മാദം നുരഞ്ഞു പൂക്കുന്ന ഉച്ചകളാണ് 
കൂമ്പിയ ചെമ്പകമണമുള്ള രാവുകളാണ്

ഇവയൊക്കെ പൂത്തുപൂത്തു ചുവന്നിട്ടും
പുറംകാഴ്ച്ചയുടെ വെളുത്ത പുഴയ്ക്കപ്പുറം
ഏകാന്തത കറുത്തമൌനം കുടിച്ചുമരിച്ചു

എന്നിട്ടും,വിടാതെ കൂടെ നടക്കുന്നുണ്ട്
നിറം വെയിലെടുത്തു നരപ്പിച്ചു തന്ന
ശിശിരകാലത്തെ ചുകന്നകുപ്പായങ്ങള്‍

ഓര്‍മ്മകളുടെ അടിയില്‍ പെട്ടുപോയ
ചിലത് ഇപ്പോഴും ഓര്‍മ്മയുണ്ടോയെന്നു
നിറം പോകാതെ വെളുക്കെ ചിരിക്കുന്നുണ്ട്

ജലത്തില്‍ മാരിവില്‍ വരക്കാന്‍ മാത്രം
വന്ന വില കുറഞ്ഞ കുപ്പായങ്ങള്‍ക്ക്
വില്‍പ്പനക്കാരന്റെ മഞ്ഞച്ച ചിരി

എല്ലാ ചുകന്ന കുപ്പായങ്ങളും ഊരി
എറിഞ്ഞിട്ടും വിടാതെ കൂടെ നടക്കുന്നുണ്ട്
നിറം പോകാത്ത ഒരു കൈതപ്പൂ മണം

No comments:

Post a Comment