മനീസാരംഗ്

-- മനീസാരംഗ്

Thursday, February 2, 2012

ഗ്രീന്‍റൂ

പച്ചമുറിയില്‍ ജലച്ചായങ്ങള്‍
പഴയ മുഖപുസ്തകങ്ങള്‍
പുനര്‍ നിര്‍മ്മിക്കുകയാണ്

ഭൂമിയിലേക്ക്‌ തുറന്നു വച്ച
ജാലകത്തിലൂടെ പുതിയ
ഗ്രഹത്തില്‍നിന്നും അവനിറങ്ങും

നിന്‍റെ തൊണ്ടക്കുഴിയിലെ
ചുടുചോരകൊണ്ട് അവന്‍
ദൈവത്തിന്റെ കൈയ്യൊപ്പിടും

നീയറിയാതെ നിന്‍റെ ഇളംനീല
കണ്ണുകളില്‍ ദയാരഹിതമായി
അവന്‍ *ഇലാമയുടെ പാലൊഴിക്കും

നീകാണാതെ നിന്‍റെ വിശുദ്ധമായ
സിരകളില്‍ തിരുകേശങ്ങളലിഞ്ഞ
അവിശുദ്ധ ജലം നിറയ്ക്കും അവന്‍

പുരാതനപുസ്തകത്തിലെ ഏടുകളില്‍
കബന്ധങ്ങളുടെ കണ്ണീര്‍പ്പുഴകള്‍
ദൈവ ദൃഷ്ടാന്തമെന്നു നുണപറയും

നിന്നോട് പറയാതെ പുറത്തേക്ക്
വാതിലുകളില്ലാത്ത ഇരുട്ടിന്റെ
പാതാള മുറിയിലടക്കും അവന്‍

കരുതിയിരിക്കുക കാതോര്‍ത്തിരിക്കുക
നരമേധാന്തിമകാഹളത്തിന്റെ
മരണതാളകാലൊച്ചകള്‍കേള്‍ക്കാം!

കുമാരസംഭവം

കല്ല്യാണം മറന്ന കുമാരന്‍
എന്ന വെറും കുമാരനെ നാട്ടുകാര്‍
ഒറ്റയാന്‍കുമാരാ എന്ന് വിളിച്ചു 
അന്നംതേടി പോണ്ടിയിലെത്തിയ 
ഒറ്റയാന്‍കുമാരനെ നോക്കി തമിഴന്‍
കുമാരന്‍ നായരേ എന്ന് നീട്ടി വിളിച്ചു

പിന്നെ, കുട്ടപ്പന്‍ മന്ത്രവാദിയുടെ
ഹോമങ്ങള്‍ക്കു കൈക്കാരനായ  
കുമാരന്‍നായര്‍ മന്ത്രംകുമാരനായി
അതുംകഴിഞ്ഞു ദേശത്തെ വേലയ്ക്കു
ദാരികന്‍ കെട്ടിയാടിയപ്പോ
മന്ത്രംകുമാരന് പരിണാമംസംഭവിച്ച്‌
ദാരികന്‍ കുമാരനായി

ആരുമില്ലാതിരുന്ന സുന്ദരിയ്ക്ക്
തുണയായ ദാരികന്‍കുമാരനെ
സുന്ദരിക്കുമാരാ എന്നുവിളിക്കാന്‍ നാട്ടാര്‍ക്ക്
ഒരു പ്രത്യയശാസ്ത്രപ്രതിസന്ധികളും തടസമായില്ല
പരിണാമങ്ങള്‍ പരിണമിക്കാനുള്ളതാണല്ലോ
കോവിലകം കാര്യസ്ഥനായ സുന്ദരികുമാരന്‍
പിന്നെ തമ്പ്രാന്‍ കുമാരനായി

അതുംകഴിഞ്ഞു മഴക്കാലത്ത്
കുടനന്നാക്കാനുണ്ടോ എന്നുവന്നപ്പോ
തമ്പ്രാന്‍കുമാരനിലെ സവര്‍ണ്ണബിംബം
ഉരിഞ്ഞുമാറ്റി കുടവടി കുമാരനാക്കി
പിന്നെ കുടവടികുമാരനെ നാട്ടുകാര്‍ കണ്ടത്
സൈക്കിള്‍യജ്ഞം കുമാരനായിട്ടാണ്

അവസാനം, തെങ്ങുകയറാന്‍ വന്ന
വാസുവിന്റെ തോളിലെ ഏണിയായി
സുന്ദരി കടന്നുപോയപ്പോ
പ്രാന്ത് വന്നു ഇരിക്കാതെ ഓടിനടന്ന കുമാരന്‍
പ്രാന്തന്‍കുമാരന്‍ എന്ന അവസാനത്തെ
വിളിപ്പേര് ആദ്യമായി അബോധത്തില്‍
സ്വീകരിക്കുകയും, പെരുമഴക്കാലത്ത്
ഒലിച്ചുപോയ വീടിന്റെ തറക്കൊലായില്‍ കിടന്നു
വിശന്നു വിശന്നു കരിഞ്ഞു മരിച്ചപ്പോ
ഒറ്റയാനും നായരും മന്ത്രവും ദാരികനും
സുന്ദരിയും തമ്പ്രാനും ഒക്കെയായിരുന്ന
കുമാരന്‍ വെറും കുമാരന്‍ പോലുമാല്ലാതായി

Tuesday, January 31, 2012

പ്രണയോപഹാരം
----------------------
പ്രണയിനിക്ക് സമ്മാനമായി
ചെവി പറിച്ചു കൊടുത്ത
വിന്‍സെന്റ് വാന്‍ഗോഗിന്റെ
കഥപറഞ്ഞു കഴിഞ്ഞ്‌
നീയെന്റെ കണ്ണുകളിലേക്കു
നോക്കുന്നതെന്തിനാണ്..?!!!

കുളമെവിടെ മക്കളെ..?
---------------------------
ഇക്കിളിയിട്ട് ചിരിപ്പിക്കാന്‍
മാനത്തുകണ്ണിമീന്‍കുട്ടികളും
വാല്മാക്രിയും നീര്‍ക്കോലിയും
തപംചെയ്യുന്ന കൊക്കുകളും
വാനനിരീക്ഷണംനടത്താന്‍
ആമക്കുഞ്ഞുങ്ങലുമില്ലാതെ
എന്‍റെകുളംകരഞ്ഞുകരഞ്ഞു
കണ്ണീര്‍വറ്റിപ്പോയി മക്കളെ !

കല്‍ക്കണ്ടവീട്
-----------------
എനിക്കൊരു വീട്പണിയണം
മുന്നാധാരവും പിന്നാധാരവും
കുടിക്കടവും നികുതിചീട്ടും
വാസ്തുവും ഗണപതിഹോമവും
വേണ്ടാത്ത ആകാശമുറ്റത്ത്‌
എനിക്കൊരു വീട് പണിയണം
കല്‍ക്കണ്ടം പോലൊരു വീട് !

വാണിഭസംവാദം
---------------------
മോണാലിസ ചിരിക്കുകയാണോ
കരയുകയാണോ എന്നതായിരുന്നു
തര്‍ക്കം,പക്ഷെ അവര്‍ക്കിടയില്‍
വിസ്കിയുംവിയര്‍പ്പും കുതിര്‍ന്നലിഞ്ഞു
കിടന്നപെണ്‍കുട്ടി കരയുകയാണെന്നു
അവരില്‍ തര്‍ക്കമേ ഇല്ലായിരുന്നു.! 

ദൈവമില്ലാത്ത കോരപ്പന്‍
---------------------------------
തെങ്ങ് കയറുന്ന കോരപ്പന്‍
കുടിലില്‍ പിറന്നതും, ഞാന്‍
കൊട്ടാരത്തില്‍ വാഴുന്നതും
ദൈവ തീരുമാനമാണെന്ന്
പറഞ്ഞ,എന്നേ കണക്കു
പഠിപ്പിച്ചപിള്ളമാഷിനെയും
അയാളുടെ ദൈവത്തെയും
ഇഷ്ടമില്ലാത്തോണ്ടാണ്
എന്‍റെ കണക്കുകൂട്ടലുകള്‍
പിഴക്കുന്നതെന്ന് അമ്മ പറയുന്നു



വെളുത്ത പല്ലികള്‍




















മരങ്ങളെ വേദനിപ്പിക്കുന്ന കാറ്റില്‍
മദിച്ച് പെയ്യാന്‍ വെമ്പിയ മഴ നാടുവിട്ടു
കവുങ്ങിന്‍ തലപ്പുകള്‍ മുട്ടി ഉരുമ്മി
നനയാത്ത ചുംബനങ്ങള്‍ കൈമാറി
അകത്തലച്ചു കയറിയ ഈറന്‍ കാറ്റ്
വിളക്കിലെ തിരിനാളം കൊണ്ടുപോയി
പാതാളത്തിലെ ആണ്‍ചീവീടുകള്‍
ഭൂമിപ്പുറത്തെത്തി സംഘവിലാപം തുടങ്ങി
പാതിയായ കിളിവീടുപേക്ഷിച്ചു
അന്നം കിട്ടാതെ മരംകൊത്തി യാത്രയായി
അടുക്കളയിലെക്കെത്തി നോക്കിയിരുന്ന
കാക്കകള്‍ അമര്‍ഷത്തോടെ കൂടണഞ്ഞു

ചേവലിടാന്‍ ഒറ്റക്കാലില്‍ നൃത്തം ചെയ്ത
പൂവങ്കോഴി മാനത്തേക്ക് നോക്കി പ്രതിഷേധിച്ചു
പുതുമണ്ണിന്റെ മദഗന്ധം നുണയാന്‍
മേക്കാച്ചിതവളകള്‍ വീട് വിട്ടിറങ്ങി
അമ്മിക്കല്ലില്‍ ഇണ ചര്‍ന്ന്കൊണ്ടിരുന്ന
ഒറ്റക്കാലന്‍ഒച്ചുകള്‍ തല ഉള്‍വലിച്ചു അപകര്‍ഷരായി

മണ്ണപ്പം ചുട്ടുകൊണ്ടിരുന്ന ഞാഞ്ഞൂലുകള്‍
ഭൂമിയുടെ വാതിലടച്ച് ഉറക്കത്തിലാണ്ടു
കുപ്പായമുരിഞ്ഞുകൊണ്ടിരുന്ന കറുമ്പന്‍ മൂര്‍ഖന്‍
വേദനക്കിടയിലും ആകാശത്തോട് പുഞ്ചിരിച്ചു
ഋതുഭേദം അറിയിക്കാന്‍ വന്ന മഞ്ഞത്തുമ്പികള്‍
ജനിമൃതിയുടെ ലാര്‍വകൂടില്‍ തിരിച്ചു കയറി
 
കാറ്റ്  അഷ്ടദിക്കുകളും നിറഞ്ഞാടുകയാണ്
തുലാവര്‍ഷപ്പകര്ച്ചയില്‍ ഇങ്ങനെയാണത്രേ
പക്ഷെ അവള്‍ക്കു അതൊരു സംഗീതമായി
അസ്ഥികള്‍ പൂക്കുന്ന നീല താഴ്വരയിലെ
അസ്വസ്ഥമായൊഴുകുന്ന പുഴയായവള്‍
അവസാന പേമാരിക്ക് കാതോര്‍ത്ത് നില്‍ക്കെ

ഉത്തരത്തില്‍ രണ്ടു വെളുത്ത പല്ലികള്‍
പോരിനൊരുങ്ങി   മുഖാമുഖം നില്‍ക്കുന്നു
അറ്റ് വീഴത്തപ്പെട്ട് പിടയ്ക്കുന്ന ഒരു വാല്‍
ഏതു നിമിഷവും അവളുടെ കണ്ണിലലിയുമെന്ന് 
ഇമയനക്കങ്ങളില്ലാതെ ധ്യാനത്തിലെന്നപോല്‍
അവളും,വാലുകള്‍ ഇളക്കി വെളുത്തപല്ലികളും

ഇതൊരു യുദ്ധപ്രഖ്യാപനമല്ലെന്നും
സുരതാനുരാഗത്തിന്റെ ആദ്യസന്ദേശമാണെന്നു
തിരിച്ചറിയുമ്പോഴേക്കും വെളുത്ത പല്ലികള്‍
അവളുടെ നനുത്ത ചുവന്ന കൈവെള്ളയില്‍
പിടഞ്ഞുവീണ്‌ അധരസുരതം തുടങ്ങിയിരുന്നു
കൈവെള്ളയില്‍ നിന്നു പനിചൂട് ഉടല്‍നിറഞ്ഞു

പിന്നെയൊരു തേരോട്ടമായിരുന്നു
ഇപ്പോള്‍ തേരിനു മുന്നിലെ കുതിര അവളാണ്
പുറത്തു കാറ്റ് വധിച്ച മരങ്ങളുടെ അന്ത്യവിലാപങ്ങള്‍
നാടുവിട്ടുപോയ കരിമേഖങ്ങള്‍ ഉള്ഭയത്തോടെ
പതിയെ തിരികെ വന്നിട്ടുണ്ടാകണം
മഴപ്പാറ്റകളുടെ അന്ത്യ വെളിച്ചപ്രയാണങ്ങള്‍

ആണ്‍പല്ലിയുടെ ഫാസിസ്റ്റ് അധിനിവേശം
ഇരയാക്കപ്പെട്ടവളുടെ ചെറുത്തുനില്‍പ്പ്
ഇപ്പോള്‍ ഒരു കരിയിലയായി  പൊങ്ങിപ്പറന്ന്
കരിമേഘങ്ങള്‍ക്കിടയിലേക്ക് സമാധിയാകാന്‍  
അവള്‍ വെളുത്തവരുടെ പുനര്‍ജനി കുടിച്ച് 
കടല്‍ കടന്ന വെന്മേഘങ്ങള്‍ക്ക് ചുംബനം നല്‍കി

പക്ഷെ എവിടെ അവര്‍
അവസാനത്തെ അത്താഴത്തിനു വിരുന്നൊരുക്കി
എന്നേ പ്രലോഭനത്തിന്റെ മലകയറ്റിയ
വെളുത്ത പല്ലികള്‍ ..?  

വാക്കുകള്‍ ചങ്കുപൊട്ടികരഞ്ഞ ദിവസം



















പെണ്ണെഴുത്ത് കണ്ണെഴുതി
പൊട്ടു തൊടാതിരുന്ന കാലത്ത്
മഴയും മരവും പ്രണയിക്കുന്നത്‌
നോക്കിയിരുന്ന ഒരുപെണ്‍കുട്ടി
കല്‍പ്പനയില്‍നിന്നു വിവസ്ത്രയാ
യിട്ടുച്ചത്തില്‍  വിളിച്ചു പറഞ്ഞു
ഇത് എന്‍റെ കഥയാണെന്ന്

വാക്കിന്റെ ഉഗ്രദൈവങ്ങള്‍ക്ക്
നേര്‍ അക്ഷരമുരച്ചു തീനാളമെയ്തു
പെരുച്ചാഴികള്‍ പെറ്റുപെരുകിയ
കാല്‍പ്പനികതയുടെ പത്തായത്തില്‍
നീര്‍മാതളത്തിന്റെ മധുരം നിറച്ചു
ആണിന്റെ പ്രണയച്ചൂരില്‍ അവള്‍
രതിയുടെ ചുവന്ന പാവാട വിരിച്ചു

പുഴയോടും മഴയോടും കവിതയോതി
പക്ഷിയോടുംപാമ്പിനോടും പാട്ട്പാടി
മരത്തോടും മതിഭ്രമത്തോടും കലഹിച്ച്‌
മാനത്തുകണ്ണിയോടൊപ്പം മുങ്ങാംകുഴിയിട്ട്‌
കടലാഴങ്ങളിലെ ആരാരും കാണാത്ത
പവിഴാക്ഷരങ്ങള്‍വാരി പുസ്തകംനിറച്ച്‌
പെണ്ണായി നെഞ്ചും വിരിച്ചു നിന്നവള്‍

അന്ത്യത്തില്‍ ,വൃദ്ധപ്രണയത്തിന്റെ
എകാന്തത്തില്‍ ,ആഗ്രചര്‍മ്മം പോയ
കൂണിനു കീഴെയുള്ള സര്‍പ്പത്തിനോട്
തോന്നിയ ഭ്രമത്തിലാവണം  അവള്‍
കല്‍പ്പനയുടെ കറുത്തവസ്ത്രം അണിഞ്ഞു 
കഥയും കവിതയും വേണ്ടാത്തവന്‍ 
മാണിക്യം തേടിപ്പോയതറിയവെ
അക്ഷരങ്ങളെ അനാഥരാക്കി അവള്‍

അപ്പോഴും മരവും മഴയും മാനത്തുകണ്ണിയും
അവളുടെ പവിഴാക്ഷരങ്ങളെ കാത്തിരുന്നു
പക്ഷിയും പുഴയും നീര്‍മാതളത്തിന്റെ മധുരം
നുണഞ്ഞ് അവളുടെ കഥകേള്‍ക്കാന്‍ കൊതിച്ചു
ഇല്ല, ഇനിയവള്‍ പാടില്ല കഥപറയില്ല
അവളുടെ പാട്ടുംകഥയുംപ്രേമവും അവിശുധന്റെ 
ഖബറിടത്തില്‍ അനാഥരായികിടന്നു
ചങ്കുപൊട്ടികരയുകയായിരുന്നു..!

ചുകന്ന കുപ്പായങ്ങള്‍



















എന്‍റെ പരന്ന ഭൂമിക്കു ചുറ്റിലും
പുരുഷാരമുഖരിതം പൊഴിക്കുന്ന
വെണ്‍പ്രകാശവര്‍ഷണമാണ്

കാണാത്ത സൌഹൃദത്തിന്റെ
വാടാത്ത ഇലഞ്ഞിപ്പൂ മണമുള്ള
നിറഞ്ഞൊഴുകുന്ന സന്ധ്യകളാണ്

കുറിഞ്ഞിലപക്ഷിയുടെ മണംപേറി
നനുനനുത്ത തണുപ്പില്‍ വിടര്‍ന്നു
ചിരിച്ചുതൊട്ടുണര്‍ത്തുന്ന പുലരികളാണ്

കാട്ടുതേനില്‍ കന്മദം ചാലിച്ചെടുത്ത
ഉന്മാദം നുരഞ്ഞു പൂക്കുന്ന ഉച്ചകളാണ് 
കൂമ്പിയ ചെമ്പകമണമുള്ള രാവുകളാണ്

ഇവയൊക്കെ പൂത്തുപൂത്തു ചുവന്നിട്ടും
പുറംകാഴ്ച്ചയുടെ വെളുത്ത പുഴയ്ക്കപ്പുറം
ഏകാന്തത കറുത്തമൌനം കുടിച്ചുമരിച്ചു

എന്നിട്ടും,വിടാതെ കൂടെ നടക്കുന്നുണ്ട്
നിറം വെയിലെടുത്തു നരപ്പിച്ചു തന്ന
ശിശിരകാലത്തെ ചുകന്നകുപ്പായങ്ങള്‍

ഓര്‍മ്മകളുടെ അടിയില്‍ പെട്ടുപോയ
ചിലത് ഇപ്പോഴും ഓര്‍മ്മയുണ്ടോയെന്നു
നിറം പോകാതെ വെളുക്കെ ചിരിക്കുന്നുണ്ട്

ജലത്തില്‍ മാരിവില്‍ വരക്കാന്‍ മാത്രം
വന്ന വില കുറഞ്ഞ കുപ്പായങ്ങള്‍ക്ക്
വില്‍പ്പനക്കാരന്റെ മഞ്ഞച്ച ചിരി

എല്ലാ ചുകന്ന കുപ്പായങ്ങളും ഊരി
എറിഞ്ഞിട്ടും വിടാതെ കൂടെ നടക്കുന്നുണ്ട്
നിറം പോകാത്ത ഒരു കൈതപ്പൂ മണം

Thursday, January 12, 2012

പട്ടണത്തെയ്യം

 
 
 
 
 
ഒട്ടുഭാര്യ
--------------
പുറത്തെ, ഒരിക്കലും
പെറാത്ത ഒട്ടുമാവ്
ഞാന്‍ വെട്ടിക്കളഞ്ഞു
അകത്തെ, ഒരിക്കലും
പൂക്കാത്ത ഭാര്യയേയും

തീക്കുളിക്കല്ല്യാണം
-------------------------
അങ്ങേലെ മീനാക്ഷി
തീക്കുളിച്ച അന്നാണ്
ഇങ്ങേലെ മാധവന്‍
കല്ല്യാണം കഴിച്ചത്

ആകാശക്കിണര്‍
-----------------------
കുമാരന്‍ കുടിച്ച്‌ കുടിച്ച്‌ കുടിച്ച്‌
കരളലിഞ്ഞു മേലോട്ട്പോയി
ഗിരിജേം കുട്ട്യോളും
വിശന്നു വിശന്നു വിശന്നു
വയറെരിഞ്ഞു താഴോട്ടും

ജാരന്റെ ചിരി
--------------------
സങ്കടത്തിന്റെ വിമാനത്തില്‍
അയാള്‍ കടല്‍ കടന്നു പോയി
''മോള് കരയണ്ട രണ്ടു വര്ഷം
പെട്ടെന്നങ്ങ് പോവില്ലേ ''
പാതിരക്ക് വന്ന പാമ്പിനോട്
ഇതും പറഞ്ഞു പറഞ്ഞവള്‍
ചിരിച്ച്‌ ചിരിച്ച്‌ ചിരിച്ച്‌.....